ജെ.എന്‍.യു ആക്രമണം: മുഖംമൂടിധാരികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനാവാതെ  ഡല്‍ഹി പൊലീസ്

ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടിയണിഞ്ഞെത്തി വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍  കാമ്പസിനകത്ത് എത്തിയത്. ആരെയൊക്കെ ആക്രമിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇവരെ കസ്റ്റഡിയിലെടുക്കാനൊ അറസ്റ്റ് രേഖപ്പെടുത്താനൊ പൊലീസിന് കഴിഞ്ഞിട്ടില്ല. അക്രമികള്‍ക്ക് കാമ്പസിനകത്തു നിന്ന് സഹായം ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

കാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടിധാരികളായ മൂന്നുപേരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. ആരെയൊക്കെ ആക്രമിക്കണം എന്ന കാര്യത്തില്‍ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍ പെട്ടവരാണെന്നോ എന്നുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല.

തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നതായും ഉള്ള വിമര്‍ശനം നിരവധി കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ, അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.