ജെ.എൻ.യു വൈസ് ചാൻസലർ എം. ജഗദേഷ് കുമാറിനെ യു.ജി.സി ചെയർമാനായി നിയമിച്ചു

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ പുതിയ ചെയർപേഴ്‌സണായി നിയമിച്ചു. 2018-ൽ ചുമതലയേറ്റ പ്രൊഫ.ഡി.പി സിംഗ് 65-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഒഴിവ് വന്നത്.

ജഗദേഷ് കുമാറിനെയും മറ്റ് രണ്ട് പേരെയും സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിരുന്നു. പൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ നിതിൻ ആർ കർമാൽക്കർ, ഇന്റർ യൂണിവേഴ്സിറ്റി ആക്‌സിലറേറ്റർ സെന്റർ (ഐയുഎസി) ഡയറക്ടർ പ്രൊഫ അവിനാഷ് ചന്ദ്ര പാണ്ഡെ എന്നിവരായിരുന്നു തസ്തികയിലേക്ക് പരിഗണിച്ച മറ്റു രണ്ടുപേർ.

കഴിഞ്ഞ വർഷം ജനുവരിയിൽ കാലാവധി അവസാനിച്ചതിന് ശേഷം ജഗദേഷ് കുമാർ ആക്ടിംഗ് വൈസ് ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു.

2016-ലാണ് ജഗദേഷ് കുമാർ സർവകലാശാലയുടെ ഭരണം ഏറ്റെടുത്തത്. തുടർന്നുള്ള കാലയളവിൽ സർവകലാശാല നിരവധി വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.