അക്രമം നടക്കുമ്പോള്‍ പൊലീസ് ഗേറ്റില്‍ നിന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു; ജെ .എ.ൻയു, വി.സിയെ പ്രതിരോധത്തിലാക്കി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

ഡൽഹി ജവഹര്‍ലാൽ നെഹ്രു സർവ്വകലാശാലയിൽ  മുഖംമൂടിയണിഞ്ഞെത്തിയ സംഘം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ വൈസ് ചാൻസലർക്കെതിരായ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. കാമ്പസിൽ അക്രമം നടക്കുമ്പോൾ എത്തിയ പൊലീസിനോട് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നും ഗേറ്റിന് സമീപം നിലയുറപ്പിച്ചാൽ മതിയെന്നും വൈസ് ചാൻ‌സലർ എം ജഗദീഷ് കുമാർ നിർദേശിച്ചെന്നാണ് പുതിയ ആരോപണം.‌

കാമ്പസിലെ പെരിയാര്‍ ഹോസ്റ്റലിൽ ആക്രമണം ഉണ്ടാവുകയും സബർ‌മതി ഹോസ്റ്റലിലെ സംഭവങ്ങൾ നടക്കുന്നതിന് ഇടയിലുമായിരുന്നു വിസി പോലീസിന് നിർദേശം കൈമാറിയത്. ഡൽഹി ഡിസിപി, എസിപി, വസന്ത് കുഞ്ച് (നോർത്ത്) പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവർക്കയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ കാമ്പസിൽ പ്രവേശിച്ച് മുഖംമൂടി ധരിച്ച അക്രമികളെ നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നതിനു പകരം “ഗേറ്റുകളിൽ നിലയുറപ്പിക്കാൻ” പൊലീസിനോട് പറഞ്ഞു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർ‌ട്ട് ചെയ്യുന്നത്.

ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം അക്രമം നടന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അക്രമത്തിനിരയായ വിദ്യാർത്ഥികളിൽ നിന്നും, കാമ്പസിൽ നിന്നും ശേഖരിച്ച വിവരങ്ങൾക്കനുസരിച്ചും അക്രമവിവരം അറിഞ്ഞ് എത്തിയ പൊലീസുദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച് തയ്യാറാക്കിയ പ്രാഥമിക സ്ഥിതിവിവര റിപ്പോർട്ടിലാണ് വൈസ് ചാൻസലറെ പ്രതിരോധത്തിലാക്കുന്ന ഈ പരാമർശമുള്ളത്.

വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെഎൻയു കാമ്പസിൽ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് കാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്‍നായിക് നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് പൊലീസ് പ്രാഥമിക വിവരറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പൊലീസ് നൽകും