ജെ.എൻ.യു അക്രമ കേസ്; ഒന്നര വർഷത്തിനിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

മുഖംമൂടി ധരിച്ച അക്രമികൾ ഡൽഹിയിലെ ജെഎൻയു സർവകലാശാലയിൽ അതിക്രമിച്ച് കയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേല്‍പ്പിച്ച 2020 ലെ ജെഎൻയു ക്യാമ്പസ് അക്രമക്കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പാർലമെന്റിനെ അറിയിച്ചു.

2020 ജനുവരിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകി.

അക്രമ കേസിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, സംഭവം നടന്ന് ഒന്നര വർഷമായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സാക്ഷികളുടെ പരിശോധന, ദൃശ്യങ്ങളുടെ ശേഖരണം, വിശകലനം, തിരിച്ചറിഞ്ഞ പ്രതികളുടെ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് അന്വേഷണമെന്ന് കേന്ദ്ര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

2020 ജനുവരി 5 ന്, വടികളും ഇരുമ്പുകമ്പികളുമായി മുഖംമൂടി ധരിച്ച 50 ഓളം യുവാക്കളും യുവതികളും ജെഎൻയു ക്യാമ്പസിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോസ്റ്റലുകളിലും മറ്റ് കെട്ടിടങ്ങളിലും മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ ജെഎൻയു വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർത്ഥികളിൽ അന്നത്തെ ജെഎൻ‌യു‌എസ്‌യു പ്രസിഡന്റ് ഐഷെ ഘോഷും ഉൾപ്പെടുന്നു, രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഐഷെ ഘോഷിന്റെ ഫോട്ടോകൾ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ജെഎൻയു വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും പുറത്തും ഒരു വലിയ പ്രതിഷേധം ആരംഭിച്ചു. അക്രമത്തിനെതിരായ പ്രതിഷേധം ഉടൻ മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, ഒഡീഷ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.