ജെ.എൻ.യു കാമ്പസിൽ അഴുകിയ മൃതദേഹം; പൊലീസ് പരിശോധന ആരംഭിച്ചു

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കാമ്പസിനുള്ളിലെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 40നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം എന്ന് ഡൽഹി പോലീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഡൽഹി പൊലീസിന്റെ ക്രൈം ആൻഡ് ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ കാട്ടിൽ നടക്കാൻ പോയ വിദ്യാർത്ഥികളാണ് യമുന ഹോസ്റ്റലിന് സമീപമുള്ള കാട്ടിൽ നിന്ന് ദുർഗന്ധം അനുഭവപ്പെടുന്നതായി അറിയിച്ചത് എന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

മൃതദേഹം വിദ്യാർത്ഥിയുടേതാണോ അദ്ധ്യാപകന്റേതാണോ അതോ പുറത്തുനിന്നുള്ള ആളുടേതാണോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജെഎൻയുവിൽ ഉള്ള ആരുടെയും അല്ല  എന്നാണ് പ്രാഥമിക നിഗമനം.