ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി

അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി എംഎല്‍എ. അറസ്റ്റിന്റെ പേരിലല്ല, ഗുജറാത്ത് സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെയാണ് ബന്ദെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ ഒന്നിനാണ് ബന്ദ് നടത്തുമെന്നറിയിച്ചിരിക്കുന്നത്.

മുന്ദ്ര തുറമുഖത്ത് ലക്ഷങ്ങള്‍ വില മതിക്കുന്ന മയക്കു മരുന്ന് പിടികൂടിയ സംഭവത്തിലെ അന്വേഷണം, ഗോഹത്യയുടെ പേരില്‍ 2016 ല്‍ ദളിതര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മയക്കുമരുന്ന കടത്തിയ സംഭവത്തിന് പിന്നില്‍ പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മിലുള്ള കൂട്ടുകെട്ടാണെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു. പ്രധാനമന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ടാണോ ഗൗതം അദാനിയെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നിയമസഭാ സ്പീക്കറെ പോലും അറിയിച്ചിരുന്നില്ല. അന്ന് നിയമങ്ങളെല്ലാം ലംഘിച്ചു. അറസ്റ്റ് ഗുജറാത്തിന് മേലുള്ളകടന്നാക്രണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന രണ്ട് ട്വീറ്റുകളുടെ പേരില്‍ ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയായ മേവാനിയെ ഗുജറാത്തിലെ പാലന്‍പൂര്‍ ടൗണില്‍ നിന്ന് അസം പോലീസ് സംഘം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ബിജെപി നേതാവാണ് കേസ് നല്‍കിയത്. ഏപ്രില്‍ 25 ന് ജാമ്യം നേടി. തുടര്‍ന്ന് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ നല്‍കിയ ആക്രമണ പരാതിയില്‍ ഉടന്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അസമിലെ പ്രാദേശിക കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മേവാനി ജയില്‍ മോചിതനായത്.