ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്ക് ഉള്ളില്‍ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍. പൊലീസ് രണ്ടാമത്തെ അറസ്റ്റിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലെടുത്ത ആദ്യത്തെ കേസില്‍ ജാമ്യം കിട്ടി മണിക്കൂര്‍ തികയും മുന്‍പെ വീണ്ടും അറസ്റ്റ് ചെയ്തത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. തന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈരനിര്യാതന രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് ജിഗ്‌നേഷ് പ്രതികരിച്ചു.

‘ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഗൂഢാലോചനയാണിത്. അവര്‍ എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണ്. അവര്‍ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്ര ശേഖര്‍ ആസാദിനോടും അവരിത് ചെയ്തു. ഇപ്പോള്‍ എന്നെ ലക്ഷ്യമിടുന്നു,’ ജിഗ്‌നേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.വ്യാഴാഴ്ച്ചയാണ് അസം പൊലീസ് ഗുജറാത്തിലെ പാലന്‍പൂരിലെത്തി എംഎല്‍എയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അസമിലെ കൊക്രജാറിലെ ഒരു പ്രാദേശിക ബിജെപി നേതാവ് നല്‍കിയ പരാതിയേത്തുടര്‍ന്നായിരുന്നു ഇത്.

‘ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അഭ്യര്‍ത്ഥന നടത്തണം,’ എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അസമില്‍ നിന്നുള്ള ബിജെപി നേതാവ് അനൂപ് കുമാര്‍ ദേ പരാതി നല്‍കുകയായിരുന്നു.