വയറുവേദനയുമായി വന്ന പുരുഷന്മാർക്ക് ഗർഭ പരിശോധന നിർദ്ദേശിച്ച്‌ ഡോക്ടർ; മുറിവൈദ്യന്മാരുടെ കെണിയെന്ന് സംശയം

ജാർഖണ്ഡിലെ ചാത്രയിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർ, വയറുവേദനയുമായി വന്ന പുരുഷന്മാർക്ക് ഗർഭാവസ്ഥ പരിശോധന നിർദ്ദേശിച്ചതായി ആരോപണം. അതേസമയം തന്നെ മനഃപൂർവം കുടുക്കിയതാണെന്ന് സംഭവുമായി ബന്ധപ്പെട്ട ഡോക്ടർ അവകാശപ്പെട്ടുവെങ്കിലും ഇക്കാര്യത്തിന്റെ വിശദാംശങ്ങൾ അറിയാൻ സിവിൽ സർജൻ അന്വേഷണത്തിന് ഉത്തരവിട്ടു.

22- കാരനായ ഗോപാൽ ഗഞ്ജുവും 26- കാരനായ കാമേശ്വർ ഗഞ്ചുവും പാത്തോളജി ലാബിൽ എത്തിയ ശേഷമാണ് ഗർഭ പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടത്‌. ഇരുവരും ഒരു പരിശോധനയും നടത്താതെ മടങ്ങി, ഗ്രാമത്തിലെ മറ്റുള്ളവരോട് സംഭവം മുഴുവൻ വിവരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഒരു സ്ത്രീ ഗർഭിണിയാണോ എന്ന് പരിശോധിക്കുന്നതിനായുള്ള എ.എൻ.സി പരിശോധനയും ഒപ്പം എച്ച്ഐവി, എച്ച്ബി‌എ, എച്ച്സിവി, സിബിസി, എച്ച്എച്ച് പരിശോധനകളും ഡോക്ടർ ഇവർക്ക് നിർദ്ദേശിക്കുകയായിരുന്നു. ഈ വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ സിവിൽ സർജൻ അന്വേഷണത്തിന് ഉത്തരവിട്ടു.

“ശനിയാഴ്ച മാത്രമാണ് ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഇക്കാര്യം പരിശോധിക്കാൻ ഞാൻ ചുമതലയുള്ള ഡോക്ടറോട് നിർദ്ദേശിച്ചു,” സിവിൽ സർജൻ അരുൺ കുമാർ പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആശുപത്രിയിൽ നിന്നും ഡോക്ടർമാരെ പുറത്താക്കാനായി പ്രാദേശിക മുറിവൈദ്യന്‍മാർ നടത്തിയ ഗൂഢാലോചയാണിത് എന്നും സംശയിക്കപ്പെടുന്നുണ്ട്.

ആരോപണ വിധേയനായ ഡോക്ടർ തനിക്കെതിരെ പറയപ്പെടുന്ന കുറ്റം നിഷേധിക്കുകയും ആശുപത്രി രജിസ്റ്ററിൽ ഈ പറയപ്പെടുന്ന രണ്ട് പുരുഷന്മാരുടെ ഭാര്യമാരായ അമൃത ദേവി, ദേവന്തി ദേവി എന്നിവരുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് തന്നെ മനഃപൂർവം കുടക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.

വയറുവേദനയുമായി വന്ന ഒരു സ്ത്രീക്ക് ജൂലൈ ആദ്യം കിഴക്കൻ സിഗ്ഭുമിലെ ഒരു ഡോക്ടർ കോണ്ടം നിർദ്ദേശിച്ചിരുന്നത് നേരത്തെ വിവാദമായിരുന്നു. കുറിപ്പടിയിൽ മരുന്നിന് പകരം കോണ്ടം എന്നാണ് എഴുതിയിരുന്നത്.