ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറിനെ അടക്കം രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറിനെ അടക്കമാണ് രണ്ട് പേരെ സൈന്യം വധിച്ചതായി അറിയിച്ചിരിക്കുന്നത്. സൈന്യം, പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്.

‘ഓപ്പറേഷന്‍ ത്രാഷി-I’ എന്ന പേരിലായിരുന്നു ഭീകരര്‍ക്കെതിരെ സംയുക്ത ഓപ്പറേഷന്‍. മലയുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ ഭീകരര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെയാണ് കമാന്‍ഡറെ അടക്കം സൈന്യം വധിച്ചത്. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

Read more

തന്ത്രപരമായ നീക്കത്തോടെ സൈന്യം ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി. കൊല്ലപ്പെട്ട ഒരു ഭീകരന്റെ പേര് സെയ്ഫുള്ള എന്നാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് എകെ 47 തോക്കുകളും ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു.