പകരക്കാരനെ വെച്ച് പരീക്ഷ എഴുതി; ജെ.ഇ.ഇ മെയിന്‍സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ വിദ്യാര്‍ത്ഥി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റില്‍

അസമില്‍ ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാഹാളില്‍ ആള്‍മാറാട്ടം നടത്തിയ കേസിലാണ് അറസ്റ്റ്. 99.8 ശതമാനം മാര്‍ക്ക് നേടിയാണ് അസമില്‍ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്കുകാരനായത്. ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, നീലിന്‍റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായതെന്ന് ഗുവാഹതി പൊലീസ് പറഞ്ഞു.

രാജ്യത്തെ പ്രധാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയിലാണ് 99.8 ശതമാനം മാര്‍ക്ക് നേടി നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ബോര്‍ജര്‍ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. പരീക്ഷാഹാളില്‍ ആള്‍മാറാട്ടം നടത്തിയാണ് വിദ്യാര്‍ത്ഥി ഒന്നാം റാങ്ക് നേടിയതെന്ന പരാതിയില്‍ ഒക്ടോബര്‍ 23-നാണ് പൊലീസ് കേസെടുക്കുന്നത്.

നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കും.

നീലിന്‍റെ രക്ഷിതാക്കള്‍ ഡോക്ടര്‍മാരാണ്. സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 20 ലക്ഷത്തോളം നല്‍കിയാണ് പരീക്ഷാഹാളില്‍ ഇവര്‍ മകനു വേണ്ടി തിരിമറികള്‍ നടത്തിയത്. ബയോമെട്രിക് സഹായത്തോടെയുളള ഹാജര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്തിയതും നീല്‍ ആണ്. അതിന് ശേഷം വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ നിന്ന് പുറത്ത് കടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പരീക്ഷ എഴുതിയത് മറ്റൊരാളാണ്. അതുകൊണ്ടു തന്നെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്റർ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നുളള വിദ്യാര്‍ത്ഥിയാണ് പരീക്ഷ എഴുതാന്‍ എത്തിയത് എന്നും പരാതിയിലുണ്ട്.

നീല്‍ നക്ഷത്രദാസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതായുള്ള വാട്‌സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോഡുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഫോണ്‍ കോളില്‍ നീല്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്. ഇവയെല്ലാം തെളിവായി ഹാജരാക്കി, മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.