ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ പിന്‍വലിച്ചു; രാഷ്ട്രീയ വിരോധമെന്ന് ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബുബ മുഫ്തി, ഗുലാം നബി ആസാദ് തുടങ്ങി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നേരത്തെ കശ്മീരിലെ മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സുരക്ഷയ്ക്കായിരുന്നു പ്രത്യേക സുരക്ഷാ സേന (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) രൂപീകരിച്ചത്.

കേന്ദ്രത്തിന്റെ രാഷ്ട്രീയ വിരോധമാണ് തീരുമാനത്തിന് പിന്നിലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. എന്നാല്‍ ഇത് കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷ പിന്‍വലിച്ചത് അറിഞ്ഞില്ലെന്നായിരുന്നു പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

അതേസമയം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ നിലവിലെ സാഹചര്യമനുസരിച്ച് സുരക്ഷ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി ജമ്മു കശ്മീര്‍ പൊലീസാണ് സുരക്ഷാ ചുമതല ഏറ്റെടുക്കേണ്ടെതെന്നും കേന്ദ്രം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിമാരുടെ സുരക്ഷ സംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.