രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് മരിച്ചതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

‘രജൗരിയിൽ നിന്നുള്ള ദുഃഖകരമായ വാർത്ത. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസസിലെ ഒരു ഉദ്യോഗസ്ഥനെ നമുക്ക് നഷ്ടപ്പെട്ടു. ഇന്നലെ അദ്ദേഹം ഡെപ്യൂട്ടി മുഖ്യമന്ത്രിയോടൊപ്പം ജില്ലയിൽ സഞ്ചരിച്ചിരുന്നു, ഞാൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിംഗിലും പങ്കെടുത്തു. ഇന്ന് ആ ഉദ്യോഗസ്ഥന്റെ വസതിയിൽ പാക് ഷെല്ലാക്രമണം ഉണ്ടായി, അത് രജൗരി പട്ടണത്തെ ലക്ഷ്യം വച്ചായിരുന്നു, അതിൽ ഞങ്ങളുടെ അഡീഷണൽ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ശ്രീ രാജ് കുമാർ താപ്പ കൊല്ലപ്പെട്ടു. ഈ ഭയാനകമായ മരണത്തിൽ എന്റെ ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ഒമർ അബ്ദുള്ളയുടെ എക്സ് പോസ്റ്റ്.

അതേസമയം പഞ്ചാബിലെ ജലന്ധറിലെ പാടത്ത് മിസൈൽ ഭാഗം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോ​ഗികമായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.