ഉന്നാവൊ കേസ് പ്രതി മുൻ എം.എൽ.എ കുൽദീപ് സെംഗാറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരിച്ചത് ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി

ഉന്നാവൊ ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എം‌എൽ‌എ കുൽദീപ് സിംഗ് സെംഗാറിന്റെ ഇളയ സഹോദരൻ മനോജ് സിംഗ് സെംഗാർ ശനിയാഴ്ച ഡൽഹിയിൽ മരിച്ചു.

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചയാൾ. ജൂലൈ 28- ന് ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിൽ കുടുംബാംഗങ്ങളോടും അഭിഭാഷകനോടും ഒപ്പം പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് ഇടിപ്പിച്ചാണ് അപായപ്പെടുത്താൻ നോക്കിയത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളാണ് മനോജ്.

ഒക്ടോബർ 26- ന് പുലർച്ചെ രണ്ടരയോടെ മനോജ് സിംഗ് സെംഗാറിനെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മൗലബ്ൻ ആസാദ് മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.