ജയ് ശ്രീറാം വിളിച്ചെത്തി ആക്രമണം, മധ്യപ്രദേശില്‍ വിവാഹത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു

മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ തീവ്രവലതുപക്ഷവാദികളുടെ ആക്രമണത്തില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു. ജയ് ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ മംദ്‌സോര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ജയിലില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാല്‍ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആളാണ്. അഞ്ച് സ്ത്രീകളെയും, ഒരു കൈക്കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഇത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമായാണ് സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ആയുധധാരികള്‍ ചടങ്ങ് തകര്‍ത്തതെന്ന് ലോക്കല്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിത് വര്‍മ്മ പറഞ്ഞു. 17 മിനിറ്റ് മാത്രം എടുക്കുന്ന രാമായിനി എന്ന പ്രത്യേക തരം വിവാഹ ചടങ്ങാണ് ഇതെന്നായിരുന്നു രാംപാലിന്റെ അനുയായികളുടെ വാദം. എന്നാല്‍ ഇത് ഹിന്ദു മതാചാരങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ ചടങ്ങ് തടസ്സപ്പെടുത്തിയത്. ആക്രമണത്തില്‍ ഗ്രാമമുഖ്യന്‍ ദേവിലാല്‍ മീണയ്ക്ക് വെടിയേറ്റു. ഇദ്ദേഹത്തെ ഉടന്‍ രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇതിന് പിന്നാലെ ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആളുകള്‍ പരിഭ്രാന്തരായി ഒടുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ചുവന്ന വസ്ത്രം ധരിച്ചെത്തിയ അക്രമി തോക്ക് ചൂണ്ടുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ ചേര്‍ന്നാണ് അക്രമികളെ പുറത്താക്കിയത്. സംഭവത്തില്‍ തിരിച്ചറിഞ്ഞ 11 പേര്‍ക്കെതിരെയും അല്ലാത്തവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് തവണ ഗ്രാമമുഖ്യനായിട്ടുള്ള ഷംഗഡ് സ്വദേശിയായ ദേവിലാല്‍ മീണയെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി പിന്തുണച്ചിരുന്നു. മീണയായിരുന്നു വിവാഹത്തിന്റെ മുഖ്യ സംഘാടകന്‍.