ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍; ഇന്ന് ചുമതലയേല്‍ക്കും

രാജ്യത്തെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച വ്യക്തിയാണ് ജഗ്ദീപ് ധന്‍കര്‍. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെയാണ് പരാജയപ്പെടുത്തിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് ആണ് വേണ്ടത്. എന്നാല്‍ 528 വോട്ടുകളുടെ വന്‍ വിജയമാണ് ജഗ്ദീപ് ധന്‍കര്‍ നേടിയത്.

182 വോട്ട് മാത്രമാണ് മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത്. 15 വോട്ടുകള്‍ അസാധുവായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

ഇന്നലെയാണ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിജുവിന്റെ കാലാവധി അവസാനിച്ചത്. 2017 ആഗസ്റ്റ് 11നാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയായി ചുമതലയേറ്റത്. രാജ്യസഭ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി.പാസാക്കിയവയും മടക്കിയതും അടക്കം 177 ബില്ലുകളാണ് വെങ്കയ്യ നായിഡുവിന്റെ കൈകളിലൂടെ കടന്നുപോയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍, പൗരത്വ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാര്‍ഷിക ബില്‍ എന്നിങ്ങനെ പ്രധാനപ്പെട്ട് നിരവധി ബില്ലുകള്‍ അദ്ദേഹം പാസാക്കി.