കല്ലടയില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ട സംഭവം; ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് സംഘപരിവാര്‍, അറ്റ്ലസും നിറപറയും നെഹ്റു കോളജുമെല്ലാം ഉദാഹരണമെന്നും പരിവാര്‍ നേതാവ്

കല്ലട ട്രാവല്‍സില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയ സംഭവത്തിന് വര്‍ഗീയ നിറം നല്‍കാന്‍ സംഘപരിവാര്‍ സംഘടനകള്‍. കല്ലടക്കെതിരെയുള്ള പരാതികള്‍ ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

അസമയത്ത് മണിക്കൂറുകളോളം വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥികളായ അജയ് ഘോഷ്, സച്ചിന്‍ തുടങ്ങിയവരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് മറ്റൊരു യാത്രക്കാരനാണ് ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്ന് സാമൂഹ്യമാധ്യമത്തിലൂടെയും മറ്റും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നൂറുകണക്കിന് സമാന പരാതികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ വര്‍ഗീയവത്കരിക്കാനാണ് സംഘപരിവാര്‍ ശ്രമം നടക്കുന്നത്. ഇത് ബസുടമയുടെ ഒത്താശയോടെയാണെന്നും കരുതപ്പെടുന്നു. എന്നാല്‍ സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെയുള്ള നടപടികളും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് പ്രചാരണം.

ഏകപക്ഷീയമായ പ്രചാരണങ്ങളാണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. “”കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ് ? ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങിനെ കാണുമോ ?””, പ്രദീഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കല്ലടക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ആസൂത്രിതമാണെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പിലും വാദമുയര്‍ന്നിട്ടുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. നെഹ്റു ഗ്രൂപ്പ്, നിറപറ, അറ്റ്ലസ് എന്നിവയ്ക്കെതിരെ നടന്നതു പോലെയുള്ള ഗൂഢാലോചനയാണെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും വാദം.

ശനിയാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ ജീവനക്കാരാണ് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതുവരെ ഏഴോളം പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലു കൊണ്ട് ഇടിക്കുന്നതടക്കം ക്രൂരമര്‍ദ്ദനത്തിന് യാത്രക്കാരെ ഇരയാക്കിയതിനാല്‍ വധശ്രമമടക്കുമുള്ള ചാര്‍ജ്ജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ  അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് യാത്രക്കാരോടുള്ള സമീപനം സംബന്ധിച്ച് നിലനില്‍ക്കുന്ന പരാതികളില്‍ കര്‍ശന നടപടി സ്വീകരിച്ചു വരികയാണ് സര്‍ക്കാര്‍.