ഗുരുദ്വാര ആക്രമണം; പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമെന്ന് ഐഎസ്

അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. മുഹമ്മദ് നബിയെ അപമാനിച്ചതിന് പ്രതികാരമായാണ് അക്രമണം നടത്തിയതെന്ന് ഐഎസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച കാബൂളിൽ നടത്തിയ ആക്രമണം ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നെന്ന് ഐഎസ് ഖൊറാസാൻ പ്രൊവിൻസ് അതിന്റെ അമാഖ് പ്രചാരണ വെബ്സൈറ്റിൽ പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയവർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഐഎസ് പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

തങ്ങളുടെ പോരാളികളിലൊരാൾ കാബൂളിലെ ഹിന്ദു, സിഖ് ബഹുദൈവ വിശ്വാസികളുടെ ക്ഷേത്രത്തിൽ കയറിയിരുന്നു. കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം, അകത്തുള്ളവർക്ക് നേരെ മെഷീൻ ഗണ്ണും ഗ്രനേഡും ഉപയോഗിച്ച് വെടിയുതിർത്തെന്നും ഐഎസ് വ്യക്തമാക്കി.

Read more

ബിജെപി നേതാവായിരുന്ന നൂപുർ ശർമ പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ പല രാജ്യങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് കാബൂളിൽ സിഖ് ​ഗുരുദ്വാരക്ക് നേരെ ഐഎസ് ആക്രമണമുണ്ടായത്.