ഉത്തർപ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിർത്തിയാണോ ഇത്?: ശശി തരൂർ

കോൺഗ്രസ് നേതാക്കൾ ഹത്രാസിലെത്തുന്നത് തടയുന്നതിനായി ഡൽഹി-നോയിഡ ഡയറക്ട് (ഡിഎൻ‌ഡി) ഫ്ലൈഓവറിലെ ടോൾ പ്ലാസയിൽ 200 ഓളം ഉത്തർപ്രദേശ് പൊലീസുകാരെ ആണ് യോഗി ആദിത്യനാഥ് സർക്കാർ വിന്യസിച്ചത്. ഈ പൊലീസ് സന്നാഹത്തെ വിമർശിച്ച ശശി തരൂർ എം.പി, ഇത് ഉത്തർപ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിർത്തിയാണോ എന്ന് ആശ്ചര്യപ്പെട്ടു.

“യുപിയുടെ ചൈനയും ടിബറ്റുമായുള്ള അതിർത്തിയാണോ ഇത്? അല്ല, ഇത് ഡൽഹിയുമായുള്ള യുപിയുടെ അതിർത്തിയാണ്! പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കുന്നത് തീർച്ചയായും ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അല്ലേ?” എന്ന് ശശി തരൂർ ഫെയ്സ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു. കനത്ത പൊലീസ് വിന്യാസത്തിന്റെ ചിത്രത്തോടൊപ്പം ഇന്ത്യയിലെ പെൺമക്കൾക്ക് നീതി എന്ന ഹാഷ് ടാഗോടെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.

https://www.facebook.com/ShashiTharoor/posts/10158082110963167

അതേസമയം കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട 20 കാരിയായ ദളിത് യുവതിയുടെ കുടുംബത്തെ കാണാൻ ഹത്രാസിലേക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വദ്രയ്ക്കും അനുമതി ലഭിച്ചു. അഞ്ച് കോൺഗ്രസ് നേതാക്കൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ സംഘത്തിൽ ശശി തരൂർ എം.പിയും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഹത്രാസിൽ എത്താൻ കോൺഗ്രസ് നേതാക്കൾ ഇത് രണ്ടാം തവണയാണ് ശ്രമിക്കുന്നത്. ആദ്യത്തെ തവണ ഉത്തർപ്രദേശ് പൊലീസ് ഇവരെ തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.