യുപിഎ കാലത്ത് മന്‍മോഹന്‍ സിങ്ങ് പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വിസ്മരിക്കുന്നു; ശശി തരൂര്‍ വിദേശത്ത് മോദി സ്തുതി മാത്രം നടത്തുന്നു; രൂക്ഷമായി വിമര്‍ശച്ച് കോണ്‍ഗ്രസ്

വിദേശരാജ്യങ്ങളിലേക്കുപോയ പാര്‍ലമെന്ററി-നയതന്ത്ര സംഘത്തിലെ പ്രതിപക്ഷ പ്രതിനിധികളാണ് ഇന്ത്യയുടെ നിലപാട് നന്നായി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ്. ഈ സര്‍ക്കാര്‍ ട്രോളുകളാല്‍ നയിക്കപ്പെടുകയും പ്രചോദിക്കപ്പെടുകയും ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു. പാനമയില്‍ ശശി തരൂര്‍ നടത്തിയ മോദി സ്തുതിയില്‍ അദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

2015 മുതല്‍ ഇന്ത്യ നടത്തിയ ഭീകരതക്കെതിരായ തിരിച്ചടികളെ കുറിച്ചുള്ള ശശി തരൂരിന്റെ പരാമര്‍ശത്തിന്, യുപിഎ കാലത്ത് പലതവണ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം തരൂരിനെ ടാഗ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പോസ്റ്റു ചെയ്തു.

ഓപറേഷന്‍ സിന്ദൂറിനുശേഷം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി സംഘങ്ങളിലൊന്നിന്റെ തലവനാണ് തരൂര്‍. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരര്‍ അതിന് വില നല്‍കേണ്ടി വരുമെന്ന് ഈയിടെയായി മനസ്സിലാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് തരൂര്‍ പറഞ്ഞത്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബിനെ പിടികൂടിയിട്ടും അയാളുടെ പാകിസ്താനിലെ വിലാസം തിരിച്ചറിഞ്ഞിട്ടും ഒന്നുമുണ്ടായില്ലെന്ന് തരൂര്‍ പറഞ്ഞു. പാകിസ്താനില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് മുംബൈ ആക്രമണത്തിലെ ഭീകരര്‍ പ്രവര്‍ത്തിച്ചത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും അറിയാം. ഇതില്‍ എല്ലാ തെളിവുകളുമുണ്ടായിട്ടും ഒന്നും സംഭവിച്ചില്ല.

എന്നാല്‍, 2016ല്‍ നിയന്ത്രണരേഖക്ക് അപ്പുറം പോയി ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇത് മുമ്പ്‌സംഭവിക്കാത്തതാണ്. കാര്‍ഗില്‍ യുദ്ധത്തില്‍പോലും നമ്മള്‍ നിയന്ത്രണരേഖ കടന്നിട്ടില്ല. 2019ല്‍ പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ നമ്മള്‍ നിയന്ത്രണരേഖയല്ല, അന്താരാഷ്ട്ര അതിര്‍ത്തിതന്നെ കടന്ന് ബാലാകോട്ടിലെ ഭീകരകേന്ദ്രം തകര്‍ത്തു. ഇത്തവണ നമ്മള്‍ ഇതിന് രണ്ടിനും അപ്പുറംപോയി.

പാകിസ്താന്റെ ഹൃദയഭൂമിയായ പഞ്ചാബില്‍ പോലുമുള്ള ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിടങ്ങളില്‍ ആക്രമണം നടത്തി. പഹല്‍ഗാമില്‍ 26 സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്കെതിരെ നടപടി അനിവാര്യമാണെന്ന് പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖേര രംഗത്തെത്തിയത്.

പത്രസമ്മേളനത്തില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ബിജെപി അംഗങ്ങളും പ്രതിപക്ഷവും എങ്ങനെ പെരുമാറിയെന്ന് ജനങ്ങള്‍ പരിശോധിക്കണമെന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെതിരേ മിസൈലുകള്‍ തൊടുക്കുന്നതിനു പകരം മോദി പാകിസ്താനെതിരേ തൊടുക്കണമെന്നും ഖേര പരിഹസിച്ചു. 1947-ല്‍ ഭീകരരെ തീര്‍ത്തിരുന്നെങ്കില്‍, സര്‍ദാര്‍ പട്ടേലിന്റെ വാക്ക് നെഹ്റു കേട്ടിരുന്നെങ്കില്‍ ഇന്ത്യക്ക് ഈ അവസ്ഥ ഉണ്ടാവുമായിരുന്നില്ലെന്ന മോദിയുടെ പ്രസംഗത്തെയും അദ്ദേഹം വിമര്‍ശിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയശാസ്ത്രം എന്നിവയില്‍ മോദിക്ക് യാതൊരു ഗ്രാഹ്യവുമില്ലാത്തതിനാല്‍ ആരും അദ്ദേഹത്തെ ഗൗരവമായി കാണരുത്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ പൂര്‍വികര്‍ അന്ന് എന്താണ് ചെയ്തിരുന്നത്? അവര്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിരൂപങ്ങള്‍ കത്തിക്കുകയും ഗാന്ധിയെ ആക്രമിക്കുകയും രാവണന്റെ കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്യുകയായിരുന്നു. മന്ത്രിസഭതന്നെ അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നില്ലെന്നു കരുതുന്നുവെന്നും ഖേര പറഞ്ഞു.