ലഖിംപൂര്‍ സംഭവത്തിലെ അന്വേഷണം ഇഴയുന്നു; കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന്

ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഒക്ടോബര്‍ 18ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധിക്കും. പന്ത്രണ്ടിന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ലംഖിപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതക കേസിലെ പ്രധാന പ്രതിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതാണ് കര്‍ഷക സംഘടനകളെ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷിനെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഉത്തര്‍ പ്രദേശ് പൊലീസ് ആശിഷിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ആശിഷ് നേപ്പാളിലേക്ക് മുങ്ങിയെന്നാണ് സൂചന. കൊലപാതക കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ കയറ്റി നാല് കര്‍ഷകരെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ ആക്രമത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആശിഷ് മിശ്രയും സംഘവുമാണ് സമരത്തിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിലുണ്ടായിരുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.