മോദിയും ഷായും പരിഭ്രാന്തരാണ്, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ട് ഐബി; ആരോപണവുമായി കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയവരെ ഇന്റ്‌ലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ്. യാത്രയുടെ മെമ്മോറാണ്ടത്തിന്റെ പകര്‍പ്പുകള്‍ ഇന്റ്‌ലിജന്‍സ് ബ്യൂറോ ആവശ്യപ്പെട്ടതായാണ് ജയ് റാം രമേശ് പറയുന്നത്.

‘യാത്രയെ കുറിച്ച് രഹസ്യങ്ങള്‍ ഒന്നും ഇല്ല. പക്ഷേ മോദിയും ഷായും പരിഭ്രാന്തരാണ്’ എന്ന് ജയ് റാം രമേശ് ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരും സെലിബ്രിറ്റികളും ബിസിനസുകാരും ഭാരത് ജോഡോ യാത്രയ്ക്ക് സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെ ഉപദ്രവം ഭയന്നാണ് മുന്നോട്ട് വരാത്തത്.

പലരും രാഹുല്‍ ഗാന്ധിക്ക് ഐക്യാദര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നിരവധി പ്രമുഖരും, ആക്ടിവിസ്റ്റുകളും, മുന്‍ സൈനികരും, സംഘടനകളും, ട്രേഡ് യൂണിയനുകളും വിവിധ സംസ്ഥാനങ്ങളില്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുകയും രാഹുലിന്റെ ഉദ്യമത്തെ പരസ്യമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.