പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ശ്രീലങ്കയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍; ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പരിശോധന തുടരുന്നു; വിമാനം ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലെത്തിയത്

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ ശ്രീലങ്കയില്‍ എത്തി എന്ന സംശയത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പരിശോധന. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ പൊലീസും ശ്രീലങ്കന്‍ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ചെന്നൈയില്‍നിന്ന് കൊളംബോയിലെത്തിയ വിമാനത്തിലാണ് ഭീകരര്‍ കടന്നുകൂടിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുന്നത്. ശനിയാഴ്ച ഉച്ചയോടെ ചെന്നൈയില്‍നിന്ന് കൊളംബോയിലെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന ചിലര്‍ക്ക് വേണ്ടി ശ്രീലങ്കയില്‍ പരിശോധന നടന്നുവെന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ചെന്നൈയില്‍നിന്നും വന്ന യുഎല്‍ 122-ാം നമ്പര്‍ വിമാനത്തില്‍ ഇന്ത്യയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്. ഇന്ത്യയില്‍ അന്വേഷണം നേരിടുന്ന പ്രതിക്ക് വേണ്ടിയാണ് വിമാനത്തില്‍ പരിശോധന നടത്തുന്നതെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചത്.

പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ആക്രമണം നടത്തിയ ആറ് പേര്‍ക്ക് വേണ്ടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പരിശോധന നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read more