കോലാലംപൂരില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് വിമാനങ്ങളിലായി തിരിച്ചെത്തിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കോലാലംപുർ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വിശാഖപട്ടണത്തും ഡൽഹിയിലുമായാണ് ഇവരെ എത്തിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളികളടക്കമുള്ളവർ കുടുങ്ങിയത്.

യാത്രാവിലക്കിനെ തുടർന്ന് കുടുങ്ങി കിടന്നവരെ രണ്ട് വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. 185 വിദ്യാർത്ഥികളെയാണ് ആദ്യം വിശാഖപട്ടണത്ത് എത്തിച്ചത്. മലയാളികളടക്കമുള്ള 240 യാത്രക്കാരെ ഡൽഹിയിലേക്ക് രാത്രി 10.40-ഓടെ മറ്റൊരു എയർ ഏഷ്യാ വിമാനത്തിൽ എത്തിച്ചു.

28 ദിവസം സ്വന്തം വീടുകളിൽ ഇവർ നിരീക്ഷണത്തിൽ കഴിയണം. ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കമ്പോഡിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ കോലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്. 36 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ഇവർക്ക് കോലാലംപൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായത്.