ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. കരമാര്‍ഗവും സമുദ്രത്തിലൂടെയും ആകാശത്തിലൂടെയുമുള്ള എല്ലാ സൈനിക നീക്കങ്ങളും ഇന്ത്യന്‍ സമയം അഞ്ച് മണിയോടെ അവസാനിപ്പിച്ചതായാണ് സൈന്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സൈന്യം വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കമ്മഡോര്‍ രഘു ആര്‍ നായര്‍ പറഞ്ഞു. ഇരുസൈന്യങ്ങളും എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ധാരണയിലെത്തിയെന്നും രഘു ആര്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനെതിരെ പാകിസ്ഥാന്‍ നിരവധി വ്യാജ പ്രചരണങ്ങള്‍ നടത്തിയതായും സൈന്യം ആരോപിച്ചു.

ജെഎഫ് 17 യുദ്ധവിമാനം ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയുടെ എസ് 400, ബ്രഹ്‌മോസ് മിസൈല്‍ ബേസ് എന്നിവ തകര്‍ത്തുവെന്ന അവകാശവാദം വ്യാജ പ്രചരണമാണെന്നും കമ്മഡോര്‍ രഘു ആര്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. കമ്മഡോര്‍ രഘു ആര്‍ നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം.

ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ, നാലിയ, സിര്‍സ വ്യോമതാവളങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെന്ന പാക് വാദവും ഇന്ത്യന്‍ സൈന്യം തള്ളി. കൂടാതെ ഇന്ത്യന്‍ സൈന്യം പള്ളികളില്‍ ആക്രമണം നടത്തിയെന്ന പാകിസ്ഥാന്റെ വാദവും ശരിയല്ലെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ പ്രതിഫലനമാണെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

ഭീകരവാദികളുടെ ക്യാമ്പുകള്‍ മാത്രമാണ് സൈന്യം തകര്‍ത്തത്. ഇന്ത്യന്‍ സായുധ സേന മതകേന്ദ്രങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്നും വിങ് കമാന്‍ഡര്‍ വ്യോമിക സിങ് അറിയിച്ചു. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ആദ്യം പ്രതികരിച്ചത്.

Read more

താന്‍ ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ ചര്‍ച്ചയില്‍ സൈന്യം മാത്രമാണ് പങ്കെടുത്തതെന്നും മൂന്നാമത് ഒരു കക്ഷി ചര്‍ച്ചയില്‍ ഇടപെട്ടില്ലെന്നും അറിയിച്ച് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.