ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ; നാവികസേനയ്ക്കായി കല്‍വരി ക്ലാസില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി

ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ. 63,000 കോടി രൂപയുടെ റഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ നാവികസേനയ്ക്കായി 38,000 കോടി രൂപയ്ക്ക് മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ തീരുമാനമായത്. പ്രതിരോധ പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡ് ആണ് ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്തര്‍വാഹിനികള്‍ നിര്‍മിക്കുക.

ഇതിനുള്ള കരാര്‍ ഈ മാസം ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍വരി ക്ലാസില്‍ വരുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് നിര്‍മിക്കുക. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനി. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് അന്തര്‍വാഹിനി നിര്‍മിക്കുക. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും.

എയര്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ എന്ന ഇന്ത്യന്‍ സാങ്കേതിക വിദ്യയും അന്തര്‍വാഹിനിയില്‍ ഉള്‍പ്പെടുത്തും. എയര്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം അന്തര്‍വാഹിനിയെ കൂടുതല്‍ സമയം സമുദ്രാന്തര്‍ഭാഗത്ത് തുടരാന്‍ അനുവദിക്കും. ഇത് അന്തര്‍വാഹിനിയുടെ രഹസ്യനീക്കത്തിനെയും കാര്യക്ഷമതയേയും വളരെയധികം സഹായിക്കും. ഫ്രഞ്ച് നേവല്‍ ഗ്രൂപ്പുമായി സഹകരിച്ച് അവരുടെ സ്‌കോര്‍പ്പീന്‍ ക്ലാസ് അന്തര്‍വാഹിനിയെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച് വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനികള്‍.

Read more

നിലവിലുള്ള കല്‍വരി ക്ലാസ് അന്തര്‍വാഹിനികളേക്കാള്‍ വലിപ്പത്തിലും സാങ്കേതിക വിദ്യയിലും ഏറെ മുന്നിട്ടുനില്‍ക്കുന്നവയാകും പുതിയവ. ഇതിലുപയോഗിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഡിആര്‍ഡിഒ ആണ് വികസിപ്പിച്ചത്. ഇതിലൂടെ പരമാവധി 21 ദിവസം വരെ അന്തര്‍വാഹിനിക്ക് കടലിനുള്ളില്‍ കഴിയാന്‍ സാധിക്കും. വരുന്ന ആറ് വര്‍ഷത്തിനുള്ളില്‍ മൂന്ന് അന്തര്‍വാഹിനികളും സേനയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.