ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പമെന്ന് ഇന്ത്യ, 3.8 ബില്യണ്‍ ഡോളര്‍ സഹായം നല്‍കി

ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

3.8 ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്.

ശ്രീലങ്കക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ് വര്‍ധേന ഇടക്കാല പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. 30 ദിവസത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും.

Read more

പുതിയ പ്രസിഡന്റിനെയും ഒരു മാസത്തിന് ശേഷം തീരുമാനിക്കും. രൂക്ഷമായ പ്രതിഷേധം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.