വായു മലിനീകരണ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം; രാജ്യത്തുള്ളത് ഏറ്റവും മലിനമായ 42 നഗരങ്ങള്‍

വായു മലിനീകരണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ. സ്വിസ് സംഘടനയായ ഐക്യൂഎആറിന്റെ 2023 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ റിപ്പോര്‍ട്ടിന്റെ പട്ടികയില്‍ 42 നഗരങ്ങള്‍ ഇന്ത്യയിലാണുള്ളത്.

ലോക രാജ്യങ്ങളിൽ ബംഗ്ലാദേശ്, പകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2022 ല്‍ ഒരു ക്യുബിക് മീറ്ററിന് 53.3 മൈക്രാഗ്രാം, ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ മലിനമായ രാജ്യമായി ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം എത്തിയപ്പോള്‍ എയര്‍ ക്വാളിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

ഡല്‍ഹിയുടെ പിഎം 2.5 എന്ന അളവ് 2022 ല്‍ ഒരു ക്യുബിക് മീറ്ററിന് 89.1 മൈക്രോഗ്രാമില്‍ നിന്ന് 2023 ആയപ്പോഴേക്ക് 92.7 മൈക്രാഗ്രാമായി മോശമായി. 2023 ലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റന്‍ പ്രദേശമായിരുന്നു ബെഗുസാരായി, തുടര്‍ന്ന് ഗുവാഹത്തിയും. ഇപ്പോഴിതാ ഡല്‍ഹിയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഗ്രേറ്റര്‍ നോയിഡ, മുസാഫര്‍നഗര്‍, ഗുഡ്ഗാവ്, അറാ, ദാദ്രി, പട്ന, ഫരീദാബാദ്, നോയിഡ, മീററ്റ്, ഗാസിയാബാദ്, റോഹ്തക് എന്നിവ ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ ചിലതാണ്.

2022ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍ 131 രാജ്യങ്ങളെ ഈ ഡാറ്റാശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2023 ല്‍ 134 രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടത്. ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതരെ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന 30,000-ത്തിലധികം റെഗുലേറ്ററി എയര്‍ ക്വാളിറ്റി സ്റ്റേഷനുകളുടെ ആഗോള വിതരണത്തില്‍ നിന്നാണ് റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ ലഭിച്ചെതെന്ന് ഐക്യൂഎആർ പറയുന്നു.

ലോകത്ത് നടക്കുന്ന ഓരോ ഒമ്പത് മരണങ്ങളിലും ഒരാളുടെ മരണത്തന് വായു മലിനീകരണം കാരണമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വായു മലിനീകരണം ആസ്ത്മ, കാന്‍സര്‍, സ്‌ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി ആരോഗ്യ അവസ്ഥയിലേക്ക് നയിക്കുന്നു.