ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു. സർവീസ് ആരംഭിച്ചു. പാകിസ്‌താനുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ അടച്ചിട്ടത്. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്‌സർ എന്നിവയുൾപ്പെടെയുള്ള ഈ വിമാനത്താവളങ്ങളിൽ വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഘർഷത്തെ തുടർന്ന് മെയ് 15 വരെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് തുറക്കാൻ തീരുമാനിച്ചത്. യാത്രക്കാർ വിമാനങ്ങളുടെ ലഭ്യതയും സർവീസും സംബന്ധിച്ച വിവരങ്ങൾക്ക് വിമാന കമ്പനി അധികൃതരെ നേരിട്ട് സമീപിക്കുകയും അവരുടെ വെബ്സൈറ്റ് വഴിയുള്ള അപ്ഡേറ്റുകൾ പരിശോധിക്കുകയും വേണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
പാകിസ്‌താനുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ആദ്യം 24 വിമാനത്താവളങ്ങളായിരുന്നു അടച്ചത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. പഹൽഗ്രാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്‌താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.