മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം; അധികാരത്തിലിരിക്കുന്നവര്‍ക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാവില്ലാത്ത വ്യക്തിത്വം; വനോളം പുകഴ്ത്തി സുബ്രഹ്‌മണ്യന്‍ സ്വാമി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഭരണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.

നിരവധി നേതാക്കളെ തനിക്കറിയാം. അവരാരും നിലവിലുള്ള സര്‍ക്കാറിനെതിരെ ഒരു പരിധിക്കപ്പുറം പോകില്ല. ഇ.ഡിയോ മറ്റോ അവര്‍ക്കെതിരെ തിരിയുമെന്ന ഭയമാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തിന് അത് നന്നല്ല. ഭരണകക്ഷിയുടെ സുഹൃത്തല്ലാത്ത പ്രതിപക്ഷത്തെയാണ് രാജ്യത്തിന് ആവശ്യമെന്നും കൊല്‍ക്കത്തയില്‍ ‘ഫിക്കി’ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാമി പറഞ്ഞു.

നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പോരാടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 543 മണ്ഡലങ്ങളിലും ബി ജെ പിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഓരോ പാര്‍ട്ടികളും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ബി ജെ പിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും മറ്റുള്ളവര്‍ അവരെ പിന്തുണക്കുകയും വേണമെന്ന് മമത ആവശ്യപ്പെട്ടു.

ഗോവ,ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗസ് ബിജെപിയുമായി നേരിട്ട്് ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. നിങ്ങള്‍ക്ക് ശക്തമായ അടിത്തറയുളള പ്രദേശങ്ങളില്‍ നിന്ന് നിങ്ങള്‍ പോരാടുക’, മമത പറഞ്ഞു