നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമായി. ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും.
സോഫ്റ്റ്‍വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ബ്രിട്ടനെ സംബന്ധിച്ച്, യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറാണ് ഈ കരാർ. ഇന്ത്യയ്ക്ക് ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറാണിത്.
യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99%, അതായത് രത്നങ്ങൾ, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, തുകൽ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും. സ്കോച്ച് വിസ്കിയുടെ തീരുവ ഉടനടി 150% ൽ നിന്ന് 75% ആയും 10 വർഷത്തിനുള്ളിൽ 40% ആയും കുറയും.
Read more
100% ത്തിലധികം താരിഫ് നേരിടുന്ന ബ്രിട്ടീഷ് കാറുകളുടെ തീരുവ ഒരു ക്വാട്ട പ്രകാരം 10% ആയി കുറയ്ക്കും. മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വിമാന ഭാഗങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയിലെ താരിഫ് ഇളവുകളും ഈ കരാറിന്റെ മറ്റ് നേട്ടങ്ങളാണ്. കരാറിൽ ഒപ്പുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിൽ എത്തിച്ചേർന്നു. പിയൂഷ് ഗോയലാണ് ഇതുവരെ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.







