ഡ്രൈഫ്രൂട്ട്സും നട്ട്സുമായി 160 ട്രക്കുകള്‍; അട്ടാരി- വാഗ അതിര്‍ത്തി തുറന്നു നല്‍കി ഇന്ത്യ; പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ താലിബാനുമായി അടുത്ത് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായി താലിബാനുമായി അടുത്ത് ഇന്ത്യ.
താലിബാന്‍ സര്‍ക്കാരുമായി കൂടുതല്‍ നയതന്ത്രബന്ധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 160 ട്രക്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അട്ടാരി- വാഗ അതിര്‍ത്തി തുറന്നു നല്‍കി. പാകിസ്ഥാന്‍ നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 23 മുതല്‍ അടച്ചിട്ടിരിക്കുന്ന അതിര്‍ത്തിയാണ് ഡ്രൈഫ്രൂട്ട്സും നട്ട്സുമായി എത്തിയ അഫ്ഗാന്‍ ട്രക്കുകള്‍ക്ക് പ്രത്യേകമായി തുറന്നുകൊടുത്തത്.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അഫ്ഗാന്‍ ആക്റ്റിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുട്ടാഖിയും കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തശേഷം ആദ്യമായാണ് മന്ത്രിതല ചര്‍ച്ചയുണ്ടായത്. അതിര്‍ത്തിയില്‍ കുടുങ്ങിയ അഫ്ഗാന്‍ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചര്‍ച്ചയില്‍ താലിബാന്‍ മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. അഫ്ഗാന്‍ ട്രക്കുകളെ പാകിസ്ഥാനും തടഞ്ഞില്ല.

താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ താലിബാന്റെ ഡല്‍ഹിയിലെ എംബസിയും മുംബൈയിലും ഹൈദരാബാദിലുമുള്ള കോണ്‍സുലേറ്റുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട. താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂളിലെ എംബസിയും കാണ്ഡഹാറിലെയും മസാരെ ഷെറീഫിലെയും കോണ്‍സുലേറ്റുകളും ഇന്ത്യ അടച്ചിരുന്നു. കാബൂളിലെ എംബസി നിലവില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്