പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചു; ഇന്ത്യാ മുന്നണി നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു

പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ഇന്ത്യാ മുന്നണി നാളെ നടത്താനിരുന്ന യോഗം മാറ്റിവച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന സാഹചര്യത്തിൽ വിലയിരുത്തലിനായാണ് ബിജെപി ഇതര മഹാസഖ്യമായ ഇന്ത്യ മുന്നണി യോഗം ചേരാൻ കോൺഗ്രസ് തീരുമാനിച്ചത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച യോഗത്തിൽ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് തനിയെ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിരുന്നു. ആ ഭിന്നതയുടെ ഭാഗമായാണ് മുന്നണിയോഗത്തിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.രണ്ടാഴ്ചയ്ക്ക് ശേഷം യോഗം ചേരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

അതേ സമയം മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതിനാൽ എം.കെ സ്റ്റാലിന് യോഗത്തിൽ പങ്കെടുക്കാനാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം നിതീഷ് കുമാർ പങ്കെടുക്കില്ലെന്നും മമത ബാനർജിയും അഖിലേഷ് യാദവും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിവച്ചതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.