രാത്രി ഏറെ വൈകിയും 50-ഓളം ഇടങ്ങളിൽ റെയ്ഡ്; നീക്കം സ്റ്റാലിനെ ലക്ഷ്യമിട്ട്, പ്രതികരിക്കാതെ ഡി.എം.കെ

തമിഴ്നാട്ടിൽ ജി സ്ക്വയർ റിലേഷൻസ് കമ്പനിയുടെ ഓഫീസുകളിലും വീടുകളിലുമായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഇന്നലെ രാത്രിയും തുടർന്നു. മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. സ്റ്റാലിൻ കുടുംബത്തിനും ഉന്നത ഡിഎംകെ നേതാക്കൾക്കും ഈ കമ്പനിയിൽ നിക്ഷേപമുണ്ടെന്ന തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ ആയിരുന്നു ആദായ നികുതി വകുപ്പിന്‍റെ പരിശോധന.

ഡിഎംകെ എംഎൽഎ എംകെ മോഹന്റെ വീട്ടിലും സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്റർ ഷൺമുഖരാജിന്‍റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ജി സ്ക്വയർ. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ അടക്കം വിവിധ തമിഴ്നാട് നഗരങ്ങളിലെ ജി സ്ക്വയറിന്‍റെ ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമായി 50 ഇടങ്ങളിലായിരുന്നു റെയ്ഡ്.

എംഎൽഎ എംകെ മോഹന്‍റെ വീട്ടിന് മുന്നിൽ റെയ്ഡിനെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ബിജെപി ഇതര ഭരണമുള്ള സംസ്ഥാന സർക്കാരുകളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ഡിഎംകെ പ്രവർത്തകർ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ ഡിഎംകെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.