സ്റ്റാലിനുമായി ബന്ധമെന്ന ബി.ജെ.പി നേതാവിന്റെ ആരോപണം; ചെന്നൈയിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇൻകം ടാക്സ് റെയ്ഡ്

മുഖ്യമന്ത്രി സ്റ്റാലിനുമായി ബന്ധമെന്ന ബിജെപി നേതാവിന്റെ ആരോപണത്തെ തുടർന്ന് ചെന്നെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇൻകം ടാക്സ് റെയ്ഡ്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിലാണ് പരിശോധന നടക്കുന്നത്. ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലായി ഒരേ സമയം റെയ്ഡ് നടത്തുകയാണ്. എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്നായിരുന്നു ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ ആരോപണം. കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും എതിരെയും അണ്ണാമലൈ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഇത് സംബന്ധിച്ച് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഈ തെളിവുകൾ സംസ്ഥാനത്തെ ധനമന്ത്രിയും മാധ്യമ പ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ ഡിഎംകെ ഫയൽസ് എന്ന പേരിൽ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.