സര്‍ക്കാര്‍ ആദായ നികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിക്കാത്തതിന്‌ പിന്നിലെ കാരണം ഇതാണ്

എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് അവതരിപ്പിച്ചത്. ഈ ബജറ്റില്‍ പലരും ആദായ നികുതിയിളവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആളുകളെ നിരാശപ്പെടുത്തി കൊണ്ട് ഇത്തവണ ആദായ നികുതിയിളവ് പ്രഖ്യാപിച്ചില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരായ 1.89 കോടി ആളുകളാണ് ആദായ നികുതി നല്‍കിയത്. ഇത്തരത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 1.44 ലക്ഷം കോടി രൂപയാണ്. ശരാശരി ഒരാളില്‍ നിന്ന് 76,306 രൂപ നികുതിയായി ലഭിച്ചു.

ഇതിനു പുറമെ ബിസിനസുകാരയായ 1.88 കോടി ആളുകളാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. ബിസിനസുകാരില്‍ നിന്നും ലഭിച്ചത് 48,000 കോടി രൂപയും. ശരാശരി ഒരാളില്‍ നിന്ന് 25,753 രൂപ നികുതിയായി ലഭിച്ചു.

ബിസിനസുകാരില്‍ നിന്നും ലഭിക്കുന്ന ആദായ നികുതി വരുമാനത്തെക്കാള്‍ അധികം ആദായ നികുതി ലഭിക്കുന്നത് ശമ്പളക്കാരില്‍ നിന്നാണെന്നാണ് അരുണ്‍ ജെയ്റ്റലി പറയുന്നത്.

ഇതിനു പുറമെ കൃത്യമായി നികുതി അടയ്ക്കാത്തവരുടെ കണക്ക് പരിശോധിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമുള്ള ബുദ്ധിമുട്ട് കാരണമാണ് സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ വിമുഖത പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റുകളില്‍ ആവശ്യത്തിനു ആദായ നികുതി ഇളവ് നല്‍കിയതായി ജെയ്റ്റലി അവകാശപ്പെടുന്നു.