കേരളത്തില്‍ ഹീര കണ്‍സ്ട്രക്ഷന്‍; തമിഴ്‌നാട്ടില്‍ ആദിത്യറാം; കര്‍ണാടയിലും ആന്ധ്രയിലും അശോക് ഗ്രൂപ്പ്; ദക്ഷിണേന്ത്യയില്‍ 66 സ്ഥലങ്ങളില്‍ ഇ.ഡി, ഐ.ടി റെയിഡ്

സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 66 ഇടത്ത് കേന്ദ്ര ഏജന്‍സികളുടെ റെയിഡ്. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മറ്റിടങ്ങളില്‍ ഇന്‍കംടാക്‌സ് വകുപ്പുമാണ് റെയിഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെട്ടിട നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലുമായി കേരളത്തില്‍ ആറിടത്താണ് പരിശോധന നടക്കുന്നത്.

14 കോടിയുടെ ബാങ്ക് വായ്പ്പയെടുത്ത് പണം തട്ടിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. തിരുവനന്തപുരത്തായി മൂന്ന് സ്ഥലങ്ങളിലാണ് ഇഡി റെയിഡ് നടത്തിയത്. ആക്കുളത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തിനെന്ന പേരില്‍ 14 കോടി രൂപ ഹീര കണ്‍സ്ട്രക്ഷന്‍സ്എസ്ബിഐയില്‍ നിന്നും വായ്പ്പയെടുത്തിരുന്നു. മൂന്ന് വഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുമെന്ന ഉപാധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം ഉള്‍പ്പെടെ ഈട് വെച്ചാണ് വായ്പയെടുത്തത്.

നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ല. ഇതില്‍ 12 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയില്‍ സിബിഐ നേരത്തേ കേസ് എടുത്തിരുന്നു. അതിന്റെ പിന്നാലെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസ്, നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം, ഹീര കണ്‍സ്ട്രക്ഷന്റെ കീഴിലുള്ള കോളേജ് എന്നിവടങ്ങളിലാണ് പരിശോധന നടത്തുന്നത്.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ബിസനസ് ഗ്രൂപ്പായ ആദിത്യറാം, അംബലാല്‍ റിയല്‍ എസ്റ്റേറ്റ്, അശോക് ഗ്രൂപ്പ് ഓഫ് കമ്പനീസ്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ റേഡിയന്‍സ് റിയല്‍റ്റി എന്നിവയുള്‍പ്പെടെ നാല് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. നികുതിവെട്ടിപ്പ് പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മൊത്തം 60 സ്ഥലങ്ങള്‍

തമിഴ്നാട്ടിലെ കാഞ്ചീപുരം, ശ്രീപെരുമ്പത്തൂര്‍, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കൂടാതെ ഹോട്ടലുകള്‍ നടത്തുന്ന ഏതാനും ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളും റെയ്ഡ് ചെയ്തിട്ടുണ്ട്. ഹോട്ടലുകളുടെ ശൃംഖല നിയന്ത്രിക്കുന്ന ഒരു പ്രത്യേക കമ്പനിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐടി വൃത്തങ്ങള്‍ പറഞ്ഞു. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.