ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ മലയാളി കൊല്ലപ്പെട്ട സംഭവം; യുവാവിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കൊല്ലപ്പെട്ട മലയാളി യുവാവിന് നെഞ്ചിലും ദേഹത്തും മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഡിസംബര്‍ 31ന് വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

യുവാവിന് വെള്ളത്തില്‍ വീഴുന്നതിന് മുന്‍പ് തന്നെ മര്‍ദ്ദനമേറ്റിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ 30ന് ആയിരുന്നു സഞ്ജയ് പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയത്. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകനാണ് 19കാരനായ സഞ്ജയ്.

ഡിജെ പാര്‍ട്ടിക്കിടെ സഞ്ജയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ വേദിയില്‍ കയറി നൃത്തം ചെയ്തതിന് സുരക്ഷാ ജീവനക്കാര്‍ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ തള്ളിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പുതുവര്‍ഷ പാര്‍ട്ടിക്ക് ശേഷം കാണാതായ സഞ്ജയ്ക്കായി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സഞ്ജയുടെ കുടുംബം ഇത് സംബന്ധിച്ച് തലയോലപ്പറമ്പ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.