ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികൾ ഉൾപ്പെടെ 50 പേർ മരിച്ചു

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികളടക്കം 50 പേർ മരിച്ചു. ഡെങ്കിപ്പനിയുടെ കടുത്ത രൂപമായ “ഡെങ്കി ഹെമറാജിക് പനി” മൂലമാണ് മരണമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

പടിഞ്ഞാറൻ യുപിയിലെ മഥുര, ആഗ്ര തുടങ്ങിയ മറ്റ് ജില്ലകളിലും ഡെങ്കിപ്പനി വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, വൈറൽ പനിയും നിർജ്ജലീകരണവും അനുഭവിക്കുന്ന കുട്ടികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.

ഹെമറാജിക് ഡെങ്കി വളരെ അപകടകരമായ ഡെങ്കിപ്പനിയാണ്. കുട്ടികളുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം പെട്ടെന്ന് കുറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യും എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം പറഞ്ഞതായി ഫിറോസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് വ്യാഴാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധരുടെ ഒരു സംഘത്തെ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫിറോസാബാദിലേക്ക് അയച്ചിട്ടുണ്ട്.

ഫിറോസാബാദിൽ വ്യാഴാഴ്ച ഉണ്ടായ അഞ്ച് മരണങ്ങളിൽ 6 വയസ്സുകാരിയായ പല്ലവിയും ഉൾപ്പെടുന്നു. 100 കിടക്കകളുള്ള ഡെങ്കിപ്പനി ചികിത്സിക്കുന്ന ജില്ലാ ആശുപത്രിയിൽ പല്ലവിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഡോക്ടർമാർ നിഷ്ക്രിയരായിരുന്നു എന്നും പല്ലവിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല എന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. കടുത്ത പനിയും നിർജ്ജലീകരണവും മൂലം ചൊവ്വാഴ്ചയാണ് ആറുവയസ്സുകാരിയെ ആശുപത്രിയിൽ എത്തിച്ചത്.

ഫിറോസാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മഥുരയിലെ കോഹ് എന്ന ഗ്രാമത്തിൽ മാത്രം കഴിഞ്ഞ 15 ദിവസത്തിനിടെ 11 കുട്ടികൾ പനിയും നിർജ്ജലീകരണവും മൂലം മരിച്ചു. ജില്ലയിൽ ഇതുവരെ 15 പേർ മരിച്ചു.

സംസ്ഥാനത്തുടനീളം വൈറൽ പനി ബാധിച്ച് 100 ൽ അധികം ആളുകൾ മരിച്ചുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ട്വിറ്ററിൽ പറഞ്ഞു. “കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ സംഭവിച്ച വീഴ്ച്ചയുടെ ഭയാനകമായ പ്രത്യാഘാതങ്ങളിൽ നിന്ന് യുപി സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലേ? സാധ്യമായ എല്ലാ സേവനവും രോഗബാധിതർക്ക് നൽകാനും രോഗം പടരാതിരിക്കാൻ വേണ്ടത്ര മുൻകരുതലുകൾ എടുക്കാനും സർക്കാർ തയ്യാറാവണം,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏതാനും ദിവസം മുമ്പ് ഫിറോസാബാദ് സന്ദർശിക്കുകയും ചികിത്സ ആവശ്യമുള്ളവരെ സഹായിക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പറയുകയും ചെയ്തു. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് ശേഷം ജില്ലയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥനായ ചീഫ് മെഡിക്കൽ ഓഫീസറെ സ്ഥലം മാറ്റി.