ഹിമാചലിൽ അയോഗ്യരാക്കിയ കോൺഗ്രസ് എംഎൽഎമാരടക്കം 9 എംഎൽഎമാർ ബിജെപിയിൽ

കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ 9 എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് സ്പീക്കർ അയോഗ്യരാക്കിയ ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രജീന്ദര്‍ റാണ, രവി ഠാക്കൂര്‍, ചൈതന്യ ശര്‍മ്മ, സുധീര്‍ ശര്‍മ്മ എന്നീ കോൺഗ്രസ് എംഎൽഎമാരും, കിഷൻ ലാൽ ഠാക്കൂർ,കുഷാർ സിങ്, ആശിഷ് ശർമ്മ എന്നീ സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്.

കോൺഗ്രസ് എംഎൽഎമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് 6 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 1 നാണ് ഇവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. ഇന്നലെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത 3 സ്വതന്ത്ര എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എന്നാൽ രാജി സ്പീക്കർ സ്വീകരിച്ചിരുന്നില്ല.