വിഫലമായ വിരട്ടലുകള്‍ ഇമ്രാന്‍ഖാന്‍ നിര്‍ത്തണം; പാകിസ്ഥാന്റെ ആണവായുദ്ധ ഭീഷണിക്ക് എതിരെ മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. വിഫലമായ വിരട്ടലുകള്‍ ആവര്‍ത്തിക്കുന്നത് ഇമ്രാന്‍ഖാന്‍ അവസാനിപ്പിക്കണമെന്ന് നഖ്‌വി ആവശ്യപ്പെട്ടു.

“ഇത്തരം ശൂന്യമായ ഭീഷണികള്‍ അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത് അവസാനിപ്പിച്ച് സ്വന്തം രാജ്യത്തിന്റെ അവസ്ഥ പരിശോധിക്കണം. തീവ്രവാദികള്‍ക്കൊപ്പമാണോ അതോ ഈ ലോകത്തിനൊപ്പമാണോ നില്‍ക്കേണ്ടതെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം ചിന്തിക്കണം” നഖ്‌വി പറഞ്ഞു.

“കശ്മീര്‍ പ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും ആണവായുധങ്ങളുണ്ടെന്നും ആരും ആണവയുദ്ധത്തില്‍ വിജയികളല്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. അതിന് ആഗോള അനന്തരഫലമുണ്ടാകും. ലോകത്തിലെ മഹാശക്തികള്‍ക്ക് ഒരു വലിയ ഉത്തരവാദിത്വമുണ്ട്. അവര്‍ ഞങ്ങളെ പിന്തുണച്ചാലും ഇല്ലെങ്കിലും പാകിസ്ഥാന്‍ സാധ്യമായതെല്ലാം ചെയ്യും.” ഇമ്രാന്‍ഖാന്‍ പറഞ്ഞു. പാകിസ്ഥാനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കശ്മീരിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.

ഇതിനെതിരെയാണ് നഖ്‌വി രംഗത്തെത്തിയത്. ഇന്ന് ലോകം മുഴുവന്‍ ഭീകരതയ്ക്കെതിരെയാണ് സംസാരിക്കുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടുപോയെന്ന് എന്ന് നഖ്‌വി ചൂണ്ടിക്കാണിച്ചു. പാകിസ്ഥാന്‍ നിരാശയിലാണ്. അതുകൊണ്ടു തന്നെ കോലാഹലം ഉണ്ടാക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ക്ക് പാകിസ്ഥാന് നേട്ടങ്ങളൊന്നും ഉണ്ടാവില്ലെന്ന് നഖ്‌വി പറഞ്ഞു.

“ആരും അവരുടെ വാക്കുകള്‍ കേള്‍ക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യില്ല. ഇന്ത്യയും ആര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാുവാന്‍ ശ്രമിക്കുകയില്ല. ലോകം മനസ്സിലാക്കുകയുമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ചിരിപ്പിക്കുന്നവയാണ് മാത്രമല്ല അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എന്നെ ചിരിപ്പിക്കുന്നു” എന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ നിര്‍ണായകമായ തീരുമാനമെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇന്ത്യയുമായി ഒരു തുറന്ന ചര്‍ച്ച ആരംഭിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ മറുവശത്ത് നിന്ന് അതേ പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.