"ഞാൻ ജ്യോതിഷിയല്ല": ഐക്യ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് മമത ബാനർജി

പെഗാസസ് ഫോൺ ചോർത്തൽ ആരോപണത്തിൽ ബി.ജെ.പി സർക്കാരിനെതിരെ തന്ത്രം മെനയുന്നതിനായി 14 പ്രതിപക്ഷ പാർട്ടികൾ ഇന്ന് ചേർന്ന മെഗാ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തിരുന്നില്ല, എന്നാൽ മുന്നോട്ടുള്ള പോരാട്ടത്തിൽ താൻ മുൻപന്തിയിലുണ്ടാകുമെന്നും പാർട്ടികൾ ഒന്നിക്കണമെന്നും പിന്നീട് ഒരു പത്രസമ്മേളനത്തിൽ മമത ബാനർജി വ്യക്തമാക്കി.

ഐക്യ പ്രതിപക്ഷത്തെ ആരാണ് നയിക്കുക എന്ന ചോദ്യത്തിന്, താൻ ഒരു രാഷ്ട്രീയ ജ്യോതിഷിയല്ല എന്നും അത്തരം തീരുമാനങ്ങൾ സാഹചര്യത്തെ ആശ്രയിച്ചായിരിക്കും എടുക്കുക എന്നും മറ്റാരെങ്കിലും നയിച്ചാൽ തന്നെ ഒരു പ്രശ്നവുമില്ലെന്നും മമതാ ബാനർജി പറഞ്ഞു.

ഐക്യ പ്രതിപക്ഷത്തിന്റെ മുഖമാകാൻ കഴിയുമോയെന്ന ചോദ്യത്തിന്, താൻ ഒരു സാധാരണ പ്രവർത്തകയാണെന്നും, ഒരു പ്രവർത്തകയായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനുശേഷം ചർച്ചകൾ ശരിയായി ആരംഭിക്കുമെന്ന് ദീർഘകാല പദ്ധതികളുടെ ആവശ്യകത സൂചിപ്പിച്ച മമത ബാനർജി പറഞ്ഞു.

ലാലു പ്രസാദ് യാദവുമായി ഇന്നലെ സംസാരിച്ചു. എല്ലാ പാർട്ടികളുമായും സംസാരിക്കും. കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധിയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഡൽഹി സന്ദർശന വേളയിൽ കാണുമെന്നും മമത ബാനർജി പറഞ്ഞു.

“ഒരുമിച്ച് പ്രവർത്തിക്കാൻ ഒരു പൊതുവേദി ഉണ്ടായിരിക്കണം. പ്രതിപക്ഷത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണം. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കും,” ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു