ഞാന്‍ എന്റെ ജോലി ചെയ്യുകയായിരുന്നു,അവരെന്നെ സസ്‌പൈന്‍ഡ് ചെയ്തു,ഇരുളില്‍ പടവെട്ടുകയാണ് ഞാനിപ്പോള്‍; മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് നടപടിയേറ്റുവാങ്ങിയ ഐ എ എസ് ഉദ്യോഗസ്ഥന്‍

താന്‍ തന്റെ ജോലി ചെയ്യുകയായിരുന്നുവെന്നും ചട്ടമനുസരിച്ച് ഇത് തുടരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷനിലായ ഐ എ എസ് ഓഫീസര്‍ മൊഹ്മദ് മൊഹ്‌സീന്‍. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ര്‌ടേറ്റീവ് ട്രിബ്യൂണല്‍ ഉദ്യോഗസ്ഥനെതിരായ നടപടി തടഞ്ഞുവയ്ക്കുകയായിരുന്നു. “ഞാന്‍ എന്റെ ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ അവര്‍ എന്നെ സസ്‌പെന്‍ഡ് ചെയ്തു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഞാന്‍ എനിക്ക് വേണ്ടി ഇരുളില്‍ പടവെട്ടുകയാണിപ്പോള്‍”.-മൊഹ്മദ് മൊഹ്‌സീന്‍ എന്‍ ഡി ടിവിയോട് പറഞ്ഞു.

ഒഡീഷ്യയില്‍ തിരഞ്ഞെടുപ്പ് ചുമതലയിലായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്്റ്റര്‍ പരിശോധിക്കാന്‍ ശ്രമിക്കുകയും വീഡിയോ ആവശ്യപ്പെടുകയും ഇതുമൂലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 15 മിനിട്ട് മോദി വൈകുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. “തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചാണ് ഞാന്‍ വിഡിയോ എടുക്കണമെന്ന് പറഞ്ഞത്. ഞാന്‍ ശിക്ഷിക്കപ്പെട്ടു.

എന്നാല്‍ യഥാര്‍ഥത്തില്‍ തെറ്റ് ചെയ്ത ആള്‍ രക്ഷപ്പെട്ടു. എന്തുകൊണ്ടാണ് എന്റെ തൊഴില്‍ ചെയ്തതിന് ഞാന്‍ മാത്രം ശിക്ഷിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പരിശോധനയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നാല്‍ എസ് പി ജി പരിരക്ഷയുള്ളവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു എന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്.