അനധികൃത നിക്ഷേപം; പൻഡോറ പേപ്പർ പുറത്തിവിട്ട പേരുകളിൽ സച്ചിൻ തെണ്ടുൽക്കറും, അനിൽ അംബാനിയും

പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട, അനധികൃത നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ പട്ടികയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും വ്യവസായി അനിൽ അംബാനിയും. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖ പേരുകൾ പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുന്നു.

മുന്നൂറിലധികം ഇന്ത്യൻ പേരുകൾ പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികയിൽ ഉണ്ട് – 2016 -ൽ ലോകത്തെ ഞെട്ടിച്ച പനാമ പേപ്പർ വെളിപ്പെടുത്തലിനേക്കാൾ വലുതാണിത്.

കുറഞ്ഞ നിരക്കിൽ നികുതി ഈടാക്കുന്ന രാജ്യങ്ങൾ വഴി അനധികൃത ഇടപാടുകൾ നടത്തുന്ന ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ പട്ടികയാണ് പൻഡോറ പേപ്പേഴ്സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ICIJ) ആണ് അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

വിദേശ സ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന ഈ നിക്ഷേപങ്ങളിൽ പലതും നികുതി ഒഴിവാക്കലും രഹസ്യാത്മകത നിലനിർത്തലും ലക്ഷ്യമിട്ടുള്ളതാണെങ്കിലും അവയിൽ ചിലത് നിയമാനുസൃതവും ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചുകൊണ്ട് നടത്തിയിട്ടുള്ളതുമാണ്.

അനിൽ അംബാനി 18 വിദേശ കമ്പനികളിലായി 1.3 ബില്യൺ ഡോളർ നിക്ഷേപിച്ചു എന്നാണ് വെളിപ്പെടുത്തൽ. അതേസമയം റിലയൻസ് ഗ്രൂപ്പ് ആഗോളതലത്തിൽ ബിസിനസ്സ് നടത്തുകയും നിയമാനുസൃതമായ ബിസിനസ്സിനായി കമ്പനികൾ വ്യത്യസ്ത അധികാരപരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നാണ് അനിൽ അംബാനിയുടെ അഭിഭാഷകൻ ദേശീയ മാധ്യമത്തോട് പറഞ്ഞത്.

സച്ചിൻ തെൻഡുൽക്കർ 2007 ൽ വിദേശത്ത് ഒരു കമ്പനി സ്ഥാപിക്കുകയും, 2016 ൽ അത് ലിക്വിഡേറ്റ് ചെയ്തു എന്നുമാണ് റിപ്പോർട്ട്. ഇതിന്റെ മൂല്യം കണക്കാക്കുന്നത് ഏകദേശം $ 8.6 മില്യൺ ആണ്. സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷന്റെ സിഇഒയും ഡയറക്ടറും പറയുന്നതനുസരിച്ച്, ഈ നിക്ഷേപങ്ങൾ നിയമാനുസൃതവും സച്ചിന്റെ നികുതി റിട്ടേണുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.