ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തെ ഗേറ്റ് അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം ശക്തം; ഐ.ഐ.ടി അധികൃതരുടേത് കടുത്ത ജാതിവെറിയെന്ന് ആരോപണം

ചെന്നൈയില്‍ ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഐഐടി മദ്രാസ് ക്യാമ്പസിന്റെ ഗേറ്റ് അടച്ച് പൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദിദ്രാവിഡ സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന വേളാച്ചേരിയിലെ ഭാഗത്തേയ്ക്കുള്ള ഗെയിറ്റാണ് ഐഐടി അധികൃതര്‍ അടച്ചത്.സുരക്ഷാഭീഷണി മൂലമാണ് ഗേറ്റ് അടച്ചത് എന്നാണ് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി നല്‍കിയ വിശദീകരണം.അക്രമികളുടെ ശല്യമുണ്ടെന്നും നിരോധിത വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നുണ്ടെന്നുമെല്ലാമാണ് തീരുമാനത്തിന് കാരണമായി ഐഐടി ഡയറക്ടര്‍ പറയുന്നത്. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ കടുത്ത ജാതിവെറിയാണ് എന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി തോല്‍ തിരുമാളവന്‍ എംപി ഐഐടിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് ആദിദ്രാവിഡരുടെ ഉപജീവനം തടസ്സപ്പെടുത്തുന്നതും വ്യക്തമായ ജാതിവിവേചന പ്രശ്‌നവുമാണ് എന്ന് തിരുവമാളവന്‍ ചൂണ്ടിക്കാട്ടി.

638 ഏക്കര്‍ ക്യാമ്പസ്സിനെ വേളാച്ചേരിയുമായി ബന്ധിപ്പിക്കുന്ന കൃഷ്ണ ഗേറ്റ് ആണ്  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് ഐ.ഐ.ടി മദ്രാസിലെ കൃഷ്ണ ഗേറ്റ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഐഐടി അധികൃതരും വേളാച്ചേരിയിലെ ആദിദ്രാവിഡരുടെ മുന്‍ഗാമികളും തമ്മില്‍ 60 വര്‍ഷം മുമ്പുണ്ടാക്കിയ കരാറിന്റെ ലംഘനമാണിത് എന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദിദ്രാവിഡരുടെ ഭൂമിയാണ് ഐഐടി കാമ്പസ്സിനായി ഏറ്റെടുത്തത്.

വേളാച്ചേരി, തരമണി, കനാഗം എന്നിവടങ്ങളിലെ സമുദായ നേതാക്കള്‍ അന്നത്തെ മുഖ്യമന്ത്രി കെ കാമരാജുമായി ധാരണയിലെത്തിയ ശേഷമാണ് ഐഐടിക്കായി സ്ഥലം വിട്ടുകൊടുത്തത്. ഭൂമി വിട്ടുകൊടുത്തതിന് പകരമായി ഐഐടി ക്യാമ്പസിലൂടെ ആദിദ്രാവിഡ കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദവും കുറേപേര്‍ക്ക് തൊഴിലും നല്‍കി. വേളാച്ചേരി ഗേറ്റാണ് ഇപ്പോള്‍ അടച്ചത്. തരമണി ഗേറ്റിന് സമീപം കൂടുതലായും താമസിക്കുന്നത് ബ്രാഹ്മണരും ഇതര പിന്നോക്ക സമുദായങ്ങളുമാണ്. ഇവിടെ അധികൃതരെ സംബന്ധിച്ച് സുരക്ഷാഭീഷണികളില്ല. അനാവശ്യക്കാര്‍ എന്ന ഐഐടി ഡയറക്ടറുടെ വിശേഷണം തങ്ങളെ മുറിപ്പടുത്തുകയും അപമാനിക്കുകയും ചെയ്തതായി ഐഐടി ജീവനക്കാരനായ കെ രാജേന്ദ്രന്‍ ഹഫിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

കൃഷ്ണ ഗേറ്റിന് സമീപത്ത് നിന്ന് മാരിജുവാന വിറ്റിരുന്ന ചിലരെ പിടികൂടിയതായി പൊലീസ് പറയുന്നു. അതേസമയം ഇത് ഏതെങ്കിലും പ്രത്യേക സമുദായക്കാര്‍ ചെയ്യുന്ന കാര്യവുമല്ലെന്നും തരമണി ഗേറ്റിന് സമീപവും ഇതേ പ്രശ്‌നമുണ്ടെന്നും അസി.പൊലീസ് കമ്മീഷണര്‍ പി കെ രവി പറയുന്നു.