ഐ.ഐ.ടി ബിരുദദാന ചടങ്ങ്: വിദ്യാര്‍ത്ഥികള്‍ എത്തിയത് പരമ്പരാഗത വേഷത്തില്‍

തിങ്കളാഴ്ച നടന്ന ഐ.ഐ.ടി മദ്രാസിലെ 56-ാമത് ബിരുദദാന ചടങ്ങില്‍ പരമ്പരാഗത വേഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. സര്‍വകലാശാല ബിരുദദാന ചടങ്ങുകളില്‍ സാധാരണയായി അണിയാറുള്ള നീളന്‍ ഗൗണും തൊപ്പിയും ഒഴിവാക്കാന്‍ ഐഐടി അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പാരമ്പര്യരീതിയിലുള്ള വസ്ത്രമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

വെള്ള നിറത്തിലുള്ളതോ ക്രീം നിറത്തിലുളള ഷര്‍ട്ടുകളിലോ അല്ലെങ്കില്‍ സമാനമായ നിറമുള്ള ധോത്തികളോ പൈജാമകളോ പാന്റുകളോ ഉള്ള ചെറിയ കുര്‍ത്തകളോ ധരിച്ച്  വരാനാണ് പുരുഷന്മാരായ ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, ഗവേഷണ പണ്ഡിതന്മാര്‍ എന്നിവരോട്  നിര്‍ദ്ദേശിച്ചത്. വനിതാ വിദ്യാര്‍ത്ഥികളോടും ഗവേഷകരോടും ഒരേ നിറങ്ങളിലുള്ള സല്‍വാര്‍ കമീസ് അല്ലെങ്കില്‍ സാരി ധരിക്കാനും പറഞ്ഞു.

ഇതുകൂടാതെ പരമ്പരാഗത രീതിയിലുള്ള അംഗവസ്ത്രം എന്ന് അറിയപ്പെടുന്ന ഷോളും അണിയാനും വിദ്യാര്‍ത്ഥികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. 350 രൂപയോളം വരുന്ന ഇത് ഇന്‍സ്റ്റിറ്റ്യൂട്ട്  തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരുന്നു. മെയ് മാസത്തില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി തമിഴ്നാട് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മേളന പ്രസംഗം നടത്തിയപ്പോള്‍ സമാനമായ വേഷമാണ് ധരിച്ചത്. സെനറ്റിലെ അംഗങ്ങളും മുഖ്യാതിഥികളും വെളുത്ത വസ്ത്രങ്ങളിലായിരുന്നു എത്തിച്ചേര്‍ന്നത്.

വസ്ത്രധാരണ മാറ്റത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായത്. ചില ബിരുദധാരികള്‍ ഈ മാറ്റത്തില്‍ സന്തുഷ്ടരായിരുന്നു.””എനിക്ക് ഇന്ത്യന്‍ വസ്ത്രധാരണം വളരെ ഇഷ്ടമാണ്. എന്റെ ബി ടെക് സമ്മേളനത്തിനായി പാശ്ചാത്യ വസ്ത്രം ധരിച്ച എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു,”” ആന്ധ്രയില്‍ നിന്നുള്ള  എം ടെക് വിദ്യാര്‍ത്ഥി എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം, എന്നാല്‍ നീളന്‍ ഗൗണും തൊപ്പിയും അണിയണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും കേന്ദ്രസര്‍ക്കാരിനെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെയൊരു മാറ്റം അധികൃതര്‍ വരുത്തിയതെന്നും കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നയത്തെ അനുകൂലിച്ചാണ് വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ബിരുദദാന ചടങ്ങ് പോലെയുള്ള പ്രത്യേക പരിപാടികളില്‍ കൈത്തറി വസ്ത്രം ഉപയോഗിക്കാന്‍ യുജിസി ജൂണില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം റൂര്‍ക്കി, ബോംബെ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഐഐടികളില്‍ ബിരുദദാന ചടങ്ങില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് പകരം ഇന്ത്യന്‍ വസ്ത്രം ധരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.