കാട്ടുപന്നികളെ കൊന്നാല്‍ കടുവ വരും; പന്നികളില്ലാതെ വനത്തിന് നിലനില്‍പ്പില്ലെന്ന് മേനക ഗാന്ധി

കാട്ടുപന്നികളെ കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. പന്നികളില്ലാതെ ഒരു വനത്തിനും നിലനില്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രന് കത്തയച്ചു.

വന്യജീവികളുടെ പ്രധാന ഭക്ഷണമാണ് കാട്ടുപന്നികള്‍. അവയെ കൊല്ലുന്നത് വന്യമൃഗങ്ങളുടെ കൂട്ടക്കൊലയിലേക്കു നയിക്കും. കാട്ടുപന്നികളെ കൊന്നൊടുക്കിയാല്‍ വന്യജീവികള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങുമെന്നും മേനക ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ കാട്ടുപന്നിയെ കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം ഉദാഹരണമായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചന്ദ്രാപുരിയില്‍ ഒരാഴ്ചക്കിടെ 200 കാട്ടുപന്നികളെ കൊന്നു. ഒരു മാസത്തിനകം അവിടെ വനത്തില്‍ നിന്ന് 60 കടുവകള്‍ എത്തി. അതോടെ മന്ത്രി അതോടെ മന്ത്രി ഉത്തരവ് റദ്ദാക്കുകയായിരുന്നു. അതേ അപകടം കേരളത്തിലും സംഭവിക്കാമെന്നും മേനക ഗാന്ധി സൂചിപ്പിച്ചു.

അതേസമയം വനത്തിനുള്ളില്‍ കടന്ന് കാട്ടുപന്നികളെ വെടിവെക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന നടപടികള്‍ മാത്രമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ജനവാസമേഖലകളില്‍ ഇറങ്ങി കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസ് തീരുമാനിച്ചിരുന്നു.