'അന്ന് ഒബിസി സംവരണ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ 10 കൊല്ലം മുമ്പേ വനിത സംവരണ ബില്ല് നിയമം ആകുമായിരുന്നു'; 100 ശതമാനം ഖേദമുണ്ടെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതില്‍ 100 ശതമാനം ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒബിസി വിഭാഗത്തില്‍നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം എന്ന ആവശ്യം അന്ന് അംഗീകരിച്ചിരുന്നെങ്കില്‍ നിയമം 10 വര്‍ഷം മുന്‍പുതന്നെ പ്രാബല്യത്തില്‍ വരുമായിരുന്നെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. യുപിഎ ഭരണ കാലയളവില്‍ ഒബിസി സംവരണം നടപ്പാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ബില്‍ നടപ്പാക്കുന്നതിന് മുന്‍പ് ആയി ജാതി അടിസ്ഥാനമാക്കി സെന്‍സസ് നടപ്പാക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുക്കും. കേന്ദ്ര സര്‍ക്കാര്‍ വനിതാ ബില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇത് നടപ്പിലാക്കാന്‍ ചിലപ്പോള്‍ പത്ത് വര്‍ഷം സമയമെടുത്തേക്കാമെന്നും ചിലപ്പോള്‍ നടപ്പിലാകാതെ പോകാമെന്നും രാഹുല്‍ പറഞ്ഞു. വനിതാ ബില്ല് കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണെന്നും ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതുവഴി ശ്രമമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും കഴിയുമ്പോള്‍ ഏറെ വര്‍ഷങ്ങളെടുക്കും. ഉടന്‍ തന്നെ നടപ്പാക്കാന്‍ കഴിയുന്നതാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭരണസംവിധാനത്തില്‍ ഒബിസി വിഭാഗത്തിന്റെ സാന്നിധ്യം കുറവാണ്. ഒബിസിക്കാര്‍ എത്രയുണ്ടെന്ന് പ്രധാനമന്ത്രി അടുത്ത പ്രസംഗത്തില്‍ വെളിപ്പെടുത്തണം. ഒബിസി എംപിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് കാര്യമില്ല. നിയമനിര്‍മ്മാണത്തില്‍ അവര്‍ക്ക് എത്ര പങ്കുണ്ടെന്ന് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.