'പൊളിക്കൽ നിർത്തിയാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല'; ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്

ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്. ഒക്ടോബര്‍ ഒന്നുവരെ ഇത്തരം പൊളിക്കൽ നടപടികള്‍ പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് കോടതി വിമർശിച്ചു.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജികളിലാണ് കോടതി ഉത്തരവ്. ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സി പി എം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഇറക്കിയത്.

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. അതേസമയം പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

അതേസമയം നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകർക്കരുതെന്ന് കോടതി അറിയിച്ചിരുന്നു. ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്നും ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Read more