തന്റെ മകൾ പാകിസ്ഥാനിൽ പോയത് യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പാകിസ്‌താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത ജ്യോതി മൽഹോത്രയുടെ പിതാവ് ഹാരിഷ് മൽഹോത്ര. മകൾ പാകിസ്‌താനിലേക്ക് പോയത് കൃത്യമായ അനുമതി ലഭിച്ചതിന് ശേഷമാണെന്ന് ജ്യോതിയുടെ പിതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് ട്രാവൽ വ്ളോഗറായ ഹിസാർ സ്വദേശി ജ്യോതി മൽഹോത്രയെ ചാരവൃത്തി ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
തങ്ങളുടെ ബാങ്ക് രേഖകളും ഫോണുകളും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തെന്നും ഇത് തിരികെ വേണമെന്നും ജ്യോതിയുടെ പിതാവ് ഹാരിഷ് മൽഹോത്ര ആവശ്യപ്പെട്ടു. മകൾ ഇടയ്ക്കിടെ ഡൽഹി സന്ദർശിക്കാറുണ്ടെന്നും കഴിഞ്ഞ അഞ്ചുദിവസമായി അവൾ ഹിസാറിലുണ്ടെന്നും പിതാവ് പറഞ്ഞു. പാകിസ്ഥാനിലും മറ്റുസ്ഥലങ്ങളിലേക്കും മകൾ പോയത് യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനായാണെന്നും പിതാവ് പറഞ്ഞു.
ആവശ്യമായ അനുമതി ലഭിച്ചശേഷമാണ് പാകിസ്‌താനിലേക്ക് യാത്രചെയ്‌തത്. എന്നാൽ, പൊലീസ് കഴിഞ്ഞദിവസം തങ്ങളുടെ ബാങ്ക് രേഖകളും ഫോണുകളും ലാപ്ടോപ്പും പാസ്പോർട്ടുകളും പിടിച്ചെടുത്തു. ഫോണുകളെങ്കിലും പൊലീസ് തിരികെ നൽകണമെന്നും ജ്യോതിയുടെ പിതാവ് ആവശ്യപ്പെട്ടു. ‘അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവൾക്ക് അവരെ വിളിച്ചുകൂടെ? എനിക്ക് മറ്റു ആവശ്യങ്ങളൊന്നുമില്ല. പക്ഷേ, ഞങ്ങളുടെ ഫോണുകൾ നൽകണം. ഞങ്ങൾക്കെതിരേ അവർ കേസെടുത്തിരിക്കുകയാണ്’- ഹാരിഷ് മൽഹോത്ര പറഞ്ഞു.
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവർക്ക് ജ്യോതി മൽഹോത്ര പലവിവരങ്ങളും കൈമാറിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് അറസ്റ്റിലായത്. സംഭവം പുറത്ത് വന്നതോടെ ജ്യോതി യൂട്യൂബിൽ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്. വിഡിയോകൾ പരിശോധിച്ചതിലൂടെ ജ്യോതിക്ക് പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.