കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും, വേണ്ടി വന്നാല്‍ സംസ്ഥാന നിയമങ്ങള്‍ വരെ ഭേദഗതി ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് 

കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ്  അമരീന്ദര്‍ സിംഗിൻറെ പ്രതികരണം.

പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാദ്ധ്യതകളും പരിശോധിക്കും. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. തിങ്കളാഴ്ച്ച എസ്.ബി.എസ് നഗറില്‍ ധര്‍ണയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ ബില്ലില്‍ പുതിയ തീരുമാനമെടുക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെ വിശ്വാത്തിലെടുക്കണമെന്നും അമരീന്ദര്‍സിംഗ് ആവശ്യപ്പെട്ടു.

” കര്‍ഷകരും മറ്റു തത്പര കക്ഷികളും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെ കൂടി വിശ്വാസത്തിലെടുക്കണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തന്നെ കര്‍ഷകരില്‍ നിന്ന് വിളകള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.

വിഷയത്തില്‍ നിയമ വിദഗ്ധരുമായും കാര്‍ഷിക വിദഗ്ധരുമായും സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നുണ്ട്” അമരീന്ദര്‍ സിംഗ് പറഞ്ഞു.

അപകടരമായി പുതിയ നിയമം നടപ്പിലാകുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെ കുറിച്ച് പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു. ഈ കര്‍ഷവിരുദ്ധ ബില്ലില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് പഞ്ചാബായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ ഒപ്പുവെച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നടപടി അത്യന്തം നിരാശാജനകമായെന്നും അമീരീന്ദര്‍ സിംഗ് തുറന്നടിച്ചു.

രാജവ്യാപകമായി കാര്‍ഷിക ബില്ലിനെതിരെ  പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും കഴിഞ്ഞ ആഴ്ച രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.